12. അർത്ഥമില്ലായ്മയുടെ അമരഗീതങ്ങൾ

 

image:

courtesy









രണ്ട് മഹായുദ്ധങ്ങൾ ലോകത്തെ അനിശ്ചിതത്വത്തിലാക്കിയ ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ, പ്രബലമായ സർഗ്ഗസൃഷ്ടികളിൽ, പ്രത്യേകിച്ച് സാഹിത്യത്തിൽ, പ്രതിഫലിച്ച നിരർത്ഥകത അസ്തിത്വ ദുഃഖം എന്ന പേരിലറിയപ്പെട്ടു. നമ്മുടെ നാറാണത്ത് ഭ്രാന്തൻ സ്വന്തം ജീവിതത്തിലൂടെ പാഠം പകർന്ന നിരർത്ഥകതയ്ക്ക് ഗ്രീക്ക് പുരാണത്തിലെ സമാന കഥാപാത്രമായ സിസിഫസിനെ കൂട്ട്പിടിച്ച് ആൽബർട്ട് കാമു രചിച്ച "ദ മിത്ത് ഓഫ് സിസിഫസ്" എന്ന വ്യാഖ്യാനകൃതി ലോക വിചാരധാരയെ കാര്യമായി സ്വാധീനിച്ചു.

തണുത്തുറഞ്ഞ വിസ്‌മൃതിയിലാണ്ടുകിടന്ന ജീവിതത്തിൽ വസന്തത്തിന്റെ തുടിപ്പുമായി വരുന്ന ഏപ്രിൽ ക്രൂര മാസമാവുന്നത് അത് വീണ്ടും പുതിയ ജീവിതങ്ങൾ കിളിർക്കാൻ കാരണമാവുന്നത് കൊണ്ടാണ്. അർത്ഥമില്ലാത്ത ജീവിതത്തിലെ വിരസ ജീവിതങ്ങൾ ആയാസത്തിൻ്റെ അനുവർത്തനങ്ങളാണ് (ടി എസ് എലിയറ്റിന്റെ തരിശുഭൂമി.) 

ഇതിന്റെ പ്രതിഫലനങ്ങൾ മലയാളത്തിലും ഉണ്ടായി. മുകുന്ദൻ ഓ വി വിജയൻ തുടങ്ങിയവരുടെ ആദ്യകാല രചനകളിലും ആധുനിക കവികളിലും എഴുപതുകളുടെയും എണ്പതുകളുടേയും സിനിമകളിലും ഈ വിചാരധാരയുടെ സ്വാധീനം കാണാം. 

ജീവിതാസക്തി നഷ്ടപെട്ട് ശൂന്യതയുടെ ഉപാസകരായി മാറിയ ക്യാംപസുകളിലെ കവിഹൃദയങ്ങൾ ഈ കാൽപനിക ദുഃഖത്തിന്റെ മാതൃകാ വാഹകരായിരുന്നു. അക്കാലത്ത് ക്യാംപസിലെ കാമ്പുള്ള കാമിനിമാരുടെ ഒളികണ്ണേറു ചെന്ന് തറച്ചിരുന്നത് മാറി നടന്നിരുന്ന ഈ ജനുസിൽപ്പെട്ട താടിക്കാരിലായിരുന്നു. ഇത്തരം കഥാപാത്രങ്ങൾ മാത്രം ചെയ്യാൻ വിധിക്കപെട്ട വേണു നാഗവള്ളി പലരുടെയും ആരാധനാപാത്രമായി. 

സിനിമകളിലും സിനിമാഗാനങ്ങളിലും ഈ ശൂന്യത ഇടം നേടി. ഈ ഭാവം അടിസ്ഥാനമാക്കിയ രണ്ട് ഗാനങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. 

മനസ്സിന്റെ തീർത്ഥയാത്ര (1981) എന്ന സിനിമയിൽ ഓ എൻ വി രചിച്ച ഗാനമാണ് ആദ്യം. വിരസ ജീവിതത്തിൽ ഇവിടെ നിറം പകരുന്നതും അത് വഴി ക്ഷണികമായെങ്കിലും അർത്ഥം പകരുന്നതും പ്രകൃതിയാണ്. ഒരു കിളിയൊച്ച ഉണർത്തിയ ഹൃദയത്തിന്ന് സാന്ത്വനമാകുന്ന പുഴതന്നെ തകർന്ന സ്വപ്നത്തിന്റെ വർണ്ണ നുറുങ്ങുകൾ പേറി മറയുന്നു. ഓ എൻ വിയുടെ അനന്യ സുന്ദരമായ വരികൾ ഇപ്രകാരം. സംഗീതം എം ബി ശ്രീനിവാസൻ. യേശുദാസിന്റെ ആലാപനം.  

നടന്നും.. നടന്നേറെ തളര്‍ന്നും..
തളര്‍ന്നു തെല്ലിരുന്നും..
ഇരുന്നിളവേല്‍ക്കവേയൊരു സ്വപ്നം നുണഞ്ഞും..
ഒരു കിളിയൊച്ച കേട്ടുണര്‍ന്നും..
വീണുടഞ്ഞ മയക്കത്തിന്‍ വര്‍ണ്ണപ്പൊട്ടുകള്‍ വാരിയെറിഞ്ഞും..
സുഖദുഃഖ പുണ്യപാപങ്ങള്‍
നീളേ വിരിഞ്ഞു നില്‍ക്കും..
നീണ്ട വഴികള്‍ പദങ്ങളാല്‍ അളന്നും...
നിശ്വാസാര്‍ദ്രദലങ്ങള്‍ വിടര്‍ന്നു ഞെട്ടടര്‍ന്നും...
എന്തോ തേടി തേടാതെ
എന്തോ നേടി നേടാതെ
എന്തോ കണ്ടു കാണാതെ
എന്തോ പാടി പാടാതെ
നടന്നു പോം ഈ യാത്ര അനന്തമോ...
നടന്നു പോം ഈ യാത്ര അനന്തമോ...

മന്ത്രം പോലെ മൗനമുടഞ്ഞൊരു
മന്ത്രമുണര്‍ന്നതു പോലെ..
മന്ത്രം പോലെ മൗനമുടഞ്ഞൊരു
മന്ത്രമുണര്‍ന്നതു പോലെ..
ശാന്തസുന്ദരമൊഴുകും പുഴയൊരു
സാന്ത്വനഗീതം പോലെ..
മന്ത്രം പോലെ മൗനമുടഞ്ഞൊരു
മന്ത്രമുണര്‍ന്നതു പോലെ...

എന്റെ വിഷാദവിഭാതങ്ങളെ നീ
എന്തിനു പാടിയുണര്‍ത്തീ..
എന്റെ അനാഥദിനാന്തങ്ങളെ നീ
എന്തിനു പാടിയുറക്കീ..
എന്തിനു പാടിയുറക്കീ...

മന്ത്രം പോലെ മൗനമുടഞ്ഞൊരു
മന്ത്രമുണര്‍ന്നതു പോലെ...

നൊന്തു പിടഞ്ഞൊരു കിളിയുടെയോമല്‍
പൊന്‍തൂവലുകള്‍ പോലെ..
നിന്‍ കുഞ്ഞലകളിലെൻ പകല്‍വെട്ടം..
നിന്‍ കുഞ്ഞലകളിലെൻ പകല്‍വെട്ടം
വര്‍ണ്ണനുറുങ്ങുകളായീ...

മന്ത്രം പോലെ മൗനമുടഞ്ഞൊരു
മന്ത്രമുണര്‍ന്നതു പോലെ..
ശാന്തസുന്ദരമൊഴുകും പുഴയൊരു
സാന്ത്വനഗീതം പോലെ..
മന്ത്രം പോലെ മൗനമുടഞ്ഞൊരു
മന്ത്രമുണര്‍ന്നതു പോലെ....

ഈ പാട്ട് കേൾക്കാം


ഉഷസ്സുകൾ വരുന്നത് ദുഃഖങ്ങൾ ഉണർത്താനാണ്. വേദനയാണ് പൂക്കളായി വിടരുന്നത്. ഹൃദയം ഉരുകുന്നതാണ് പാപനാശിനിയായ ഗംഗയായി ഒഴുകുന്നത്. വിരക്തിയുടെ വിരസദുഖമുണർത്തുന്ന ഉഷപ്പാട്ട് "പാദസരം" (1978) എന്ന സിനിമയിൽ നിന്ന്. എ പി ഗോപാലൻ എഴുതിയ വരികൾക്ക് ദേവരാജന്റെ സംഗീതം. ആലാപനം, യേശുദാസ്. 

ഉഷസ്സേ...
ഉഷസ്സേ നീയെന്നെ വിളിയ്ക്കുകില്ലെങ്കിൽ
ഒരിക്കലും ഞാനുണരുകില്ല..
വസന്തം ഉദ്യാനവിരുന്നിനില്ലെങ്കിൽ
കുസുമങ്ങളിവിടെ മലരുകില്ല..

കടലിൻ മനസ്സ് തുടിച്ചില്ലെങ്കിൽ
കാറ്റും കുളിരും വീശുകില്ല..
കദനത്തിൻ പത്മ ചിതയില്ലെങ്കിൽ
കൺകേളീ പുഷ്പങ്ങൾ വിടരുകില്ല..

ഹിമഗിരിഹൃദയം ഉരുകിയില്ലെങ്കിൽ
ഹരിതാഭഭൂമിയ്ക്കു ഗംഗയില്ല..
നീയെന്ന സത്യം മുന്നിലില്ലെങ്കിൽ
എന്നിലെ ദുഃഖം ഉണരുകില്ല..






Comments

Popular posts from this blog

10. കളിയാടും ദൈവങ്ങൾ

9. സ്വപ്‌നങ്ങൾ